കോവളം: ഡ്യൂട്ടികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസ് ഓഫീസറെ വഴിയിൽ തടഞ്ഞുനിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22), പനങ്ങോട് തുമ്പിളിയോട് നൗഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് കോവളം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 8ന് കല്ലുവെട്ടാൻകുഴി എസ്.എഫ്.എസ് സ്‌കൂളിന് സമീപം ബൈപാസിലെ സർവീസ് റോഡിലാണ് വിഴിഞ്ഞം സ്റ്റേഷനിലെ ഹൈവെ പട്രോളിംഗ് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആക്രമിക്കപ്പെട്ടത്.ആട്ടോറിക്ഷയിലെത്തിയ പ്രതികൾ സ്കൂട്ടറിൽ വരികയായിരുന്ന ഇവരെ ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഉദ്യോഗസ്ഥയെ ആശുപത്രിയിലെത്തിച്ചത്. കോവളം സി.ഐ പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, ബിജേഷ്, ഷൈജു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ വാഹനത്തിന് സൈഡ് നൽകാത്തതാണ് ആക്രമണ കാരണമെന്നാണ് പൊലീസ് പറയുന്നത്.