കല്ലമ്പലം: പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്‌ത സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പള്ളിക്കൽ സി.എസ്.കെ മന്ദിരത്തിൽ സുഗതകുമാർ (57), മകൻ രഞ്ജിഷ് (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ രഞ്ജിഷിനെ കാട്ടുപുതുശേരിയിൽ വച്ചും സുഗതകുമാറിനെ പള്ളിക്കലിലും വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികൾ കഴിഞ്ഞ രണ്ടാഴ്ചയായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ഇവരോട് നിർദ്ദേശിക്കുകയും ചെയ്‌തു. ഈ ഉത്തരവ് കഴിഞ്ഞ ദിവസം രാത്രി ഏഴോടെ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇവർ ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 14ന് ഉച്ചയോടെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വനിതാ ഡോക്ടറായ സ്വപ്‌ന എസ്. കുമാറിന് നേരെയാണ് പ്രതികൾ അക്രമം നടത്തിയത്. പള്ളിക്കൽ സി.എച്ച്.സിയിൽ ഒ.പി സമയത്ത് കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കാനെത്തിയ ഇവർ ഡോക്ടറെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. വലതു കൈയ്‌ക്ക് പരിക്കേറ്റ ഡോക്ടർ വിശ്രമത്തിലാണ്. സംഭവത്തിൽ ഐ.എം.എയും കെ.ജി.എം.ഒ.എയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം പള്ളിക്കൽ സി.ഐ അജി ജി. നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ പി. അനിൽകുമാർ, സി.പി.ഒമാരായ സുധീർ, സുനിൽകുമാർ, ബിജുമോൻ, എ.എസ്.ഐ അജയൻ, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.