സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. പിറ്റ്ചർ സസ്യം, മങ്കി കപ്പ് എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. ചെറുപ്രാണികളെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം.
ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി സഞ്ചിയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിക്കുള്ളിൽ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിൽപ്പെട്ടുപോകുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം. മണ്ണിൽ നിന്ന് നൈട്രജൻ ശേഖരിക്കാൻ ശേഷിയില്ലാത്തതിനാലാണ് നെപ്പന്തസുകൾ പ്രാണികളെ ഭക്ഷിക്കുന്നത്.
രുചി പെരുമയിൽ വനസുന്ദരി
അട്ടപ്പാടിയുടെ സ്വന്തം ഭക്ഷണവിഭവമായ വനസുന്ദരിക്ക് ആവശ്യക്കാരേറുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം പുഷപമേളയിലാണ് അട്ടപ്പാടിയുടെ സ്‌പെഷ്യൽ വിഭവത്തിന് പ്രിയമേറുന്നത്. മറ്റ് ചിക്കൻ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിദത്തമായ ചേരുവകളാണ് വനസുന്ദരിയുടെ പ്രത്യേകത.
അട്ടപ്പാടിയിലെ കൈരാശി കുടുംബശ്രീ യൂണിറ്റിലെ ആറുപേർ ചേർന്നാണ് വനസുന്ദരി തയ്യാറാക്കുന്നത്. നല്ല നാടൻ പച്ചകുരുമുളകും മല്ലിയിലയും പുതിനയിലയും കാന്താരിയും വെളുത്തുള്ളിയും നാരങ്ങയും കറിവേപ്പിലയും മേമ്പൊടിയായി അല്പം കാട്ട് ജീരകവും ചേർത്തു കല്ലിൽ ചുട്ടെടുത്താണ് വനസുന്ദരി തയ്യാറാക്കുന്നത്. മായം കലർന്ന മസലക്കൂട്ടിന്റെയും അജിനോ മോട്ടോയുടെയും രുചി മടുത്തവർക്ക് ഒരു വേറിട്ട അനുഭവം കൂടിയാണ് വനസുന്ദരി.
വസന്തോത്സവത്തിൽ സർവം ഹരിതമയം
കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തെ പൂർണ്ണമായും ഹരിതമയമാക്കുകയാണ് ശുചിത്വ മിഷൻ. ഹരിതചട്ടം പൂർണ്ണമായും പാലിക്കുന്നതിനായി പ്ലാസ്റ്റിക്ക് കർശനമായി നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പിയിൽ കുടിവെള്ളം കൊണ്ടു വരുന്നവർ പത്തുരൂപ നൽകി കൂപ്പൺ വാങ്ങണം. മേള കണ്ട് തിരിച്ചു വരുമ്പോൾ പ്ലാസ്റ്റിക്ക് ബോട്ടിൽ കാണിച്ചാൽ പണം തിരികെ നൽകും. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയതോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.
വസന്തോത്സവം കാണാൻ കനകക്കുന്നിലെത്തുന്നവർ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുവരേണ്ടതില്ല. സന്ദർശകർക്കായി വിവിധ സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം കരുതിവച്ചിട്ടുണ്ട്. സൗജന്യമായി അത് ഉപയോഗിക്കാം. മിഠായി കവറുകൾപോലുള്ള ചെറിയ വസ്തുക്കൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ശുചിത്വ മിഷന്റെ മൂന്ന് ജീവനക്കാരും ആറോളം എൻ.എസ്.എസ് വോളന്റിയർമാരും കനകക്കുന്നിൽ സദാ കർമ്മനിരതരാണ്. മേളയ്‌ക്കെത്തുന്നവർക്ക് ഹരിത ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ മണിക്കൂറിലും നറുക്കെടുപ്പും ശുചിത്വമിഷൻ സംഘടിപ്പിച്ചുവരുന്നു. വിജയികൾക്ക് സമ്മാനമായി തുണി സഞ്ചികളാണ് നൽകുന്നത്.